ഇന്ത്യക്കു വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ" - മാർക്കണ്ഡേയ കട്ജു.
"ഇന്ത്യക്കു വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ" - മാർക്കണ്ഡേയ കട്ജു.
ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന പലതും ജർമനിയിലെ നാസി ഭരണ കാലത്തെ ഓർമിപ്പിക്കുന്നു 1933 ഇൽ ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ജർമനിക്കാർ മുഴുവൻ തന്നെ ഭ്രാന്തരായി മാറി. 'ഹിറ്റ്ലർ നീണാൾ വാഴട്ടെ ജൂതർ തുലയട്ടെ" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ ഹിറ്റ്‌ലറെ വാഴ്ത്തി. ഹിപ്നോട്ടിസ് ചെയ്യപ്പെട്ട ബോധമില്ലാത്ത മനുഷ്യരെപ്പോലെ അവർ ഹിറ്റ്‌ലറെ ആരാധിച്ചു തുടങ്ങി.
ഇതെല്ലാം ഏവർക്കും യൂ ട്യൂബിലൂടെ കാണാവുന്നതെ ഉള്ളു.
വളരെ സംസ്കാര സമ്പന്നരായ ഒരു ജനതയാണ് ജർമ്മൻകാർ എന്നു ഓർക്കണം. മാക്‌സ് പ്ലാന്റ്, ഐൻസ്റ്റീൻ, തുടങ്ങിയ ശാസ്ത്രജ്ഞരെയും, ഗെയ്‌ഥെ, ഷില്ലർ തുടങ്ങിയ സാഹിത്യകാരെയും, ഹൈൻ മുതലായ കവികളെയും, മൊസാർട്, ബാച്, ബീതോവാൻ, തുടങ്ങിയ സംഗീത പ്രതിഭകളെയും, മാർട്ടിൻ ലൂതറിനെപ്പോലെ ഉള്ള സാമൂഹ്യ പരിഷ്കർത്താക്കളെയും, കാന്റ്, നിഷേ, ഹെഗൽ, മാർക്സ് മുതലായ ദാര്ശനികരെയും ലൈബിനിറ്റ്‌സ്, ഗോസ്, റീമൻ, തുടങ്ങിയ ഗണിത ശാസ്ത്ര പ്രതിഭകളെയും മഹാനായ ഫ്രെഡറിക്ക്, ബിസ്മാർക് തുടങ്ങിയ രാഷ്ട്ര തന്ത്രജ്ഞരെയും ലോകത്തിനു സംഭാവന ചെയ്ത ഒരു ജനതയാണ് ജർമനിക്കാർ എന്നു ഓർക്കണം.
ഞാൻ കണ്ട എല്ലാ ജർമൻകാരും നല്ല മനുഷ്യരായിരുന്നു. എന്നിട്ടും ഹിറ്റ്ലർ രംഗത്തു വരികയും അവർ ആര്യന്മാരും ഉന്നത വർഗ്ഗത്തിൽ പെട്ടവരും ആണെന്ന് പറയുകയും അവരുടെ എല്ലാ പതനങ്ങൾക്കും കാരണം ജൂതന്മാർ ആണെന്നു പറയുകയും ചെയ്തപ്പോൾ ഈ ജർമനിക്കാർ തന്നെ ഹിറ്ലരുടെ ഈ വിടുവായത്തം വിഡ്ഢികളെപ്പോലെ തൊണ്ട തൊടാതെ വിഴുങ്ങുകയും, ജൂതന്മാർക്കെതിരെ ഉള്ള അക്രമ പ്രവർത്തികൾക്ക് എതിരെ മുഖം തിരിഞ്ഞു നിശ്ശബ്ദരായി നോക്കി നിൽക്കുകയുമാണ് ചെയ്തത്. ഈ അന്തരീക്ഷമാണ് ഹോളോ കാസ്റ്റ് എന്ന ഭീകരതയിൽ ചെന്നെത്തിയത്(പലരും ഇതിനെ പിൻ തുണക്കുകയും ചെയ്തു എന്നതാണ് അത്ഭുതം).
ഇതെങ്ങിനെ സംഭവിച്ചു? ജർമനിക്കാർ തീർച്ചയായും ബുദ്ധിശൂന്യർ അല്ല; അവർ ജന്മനാ മോശക്കാരും അല്ല. അന്നും ഇന്നും എന്നും എല്ലാ രാജ്യങ്ങളിലെയും, മതങ്ങളിലെയും, വർഗ്ഗങ്ങളിലെയും 99 ശതമാനം ആളുകളും നല്ലവരാണ് എന്ന അഭിപ്രായക്കാരൻ തന്നെയാണ് ഞാൻ. എന്നിട്ടും ജർമനിക്കാർക്കു എങ്ങിനെ 6 മില്ലിയൻ ജൂതന്മാരെ ഗാസ് ചെമ്പറുകളിലേക്കു തള്ളിവിടാൻ സാധിച്ചു?
എന്റെ അഭിപ്രായത്തിൽ ഇതു സംഭവിച്ചത് ആധുനിക കാലത്തെ പ്രോപ്പഗണ്ടയുടെ ശക്തി കൊണ്ടാണ്. വളരെ സംസ്കാര ചിത്തരും ബുദ്ധിമാന്മാരും ആയവരുടെ മനസ്സുകളെപ്പോലും വിഷ ലിപ്തമാക്കാൻ പോന്ന ശേഷിയുള്ള ഒന്നാണ് പ്രോപ്പഗണ്ട! ഈ പ്രോപ്പഗണ്ടയിൽ വീഴുകയാണ് അന്നത്തെ ഭൂരിപക്ഷം ജർമൻകാരും ചെയ്തത്.
ഒന്നാം ലോക മഹായുദ്ധത്തിൽ സംഭവിച്ച തോൽവിയും അതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണ പെരുപ്പവും ജർമനിക്കാരെ ആകെ തളർത്തിയിരുന്നു. 1929 ലെ കുപ്രസിദ്ധമായ സാമ്പത്തിക മാന്ദ്യം ജർമൻ കാരെ ആകെ നിസ്സഹായരാക്കിയിരുന്നു. ഈ സാഹചര്യങ്ങളാണ് ഹിറ്റ്‌ലറെ പോലെ ഉള്ള ഒരു നരാധമന് വിജയിക്കാൻ ഉള്ള ഭൂമിക സൃഷ്ടിച്ചത്. ഹിറ്റ്ലർ നടത്തിയ കള്ള പ്രചാരണങ്ങൾ ഉപ്പു തൊടാതെ വിഴുങ്ങാവുന്ന ഒരു അവസ്ഥയിൽ ആയിരുന്നു ജർമൻ ജനത.
ഇതു തന്നെയാണ് ഇന്ന് മിക്ക ഇന്ത്യക്കാർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു വലതു പക്ഷ നിയോ ഹിന്ദു ഫാസിസ്റ്റ് പാർട്ടിയായ ബീ ജെ പി 2014ൽ അധികാരത്തിൽ വന്നതുമുതൽ തന്നെ ഒരു വലിയ സാമുദായിക പ്രോപ്പൻഗണ്ട പ്രചരിപ്പിക്കാൻ തുടങ്ങി. ഈ പ്രചാരണം ഇന്ത്യൻ ന്യൂനപക്ഷത്തിന് പ്രത്യേകിച്ചു മുസ്ലീകൾക്കു എതിരായാണ് അവർ അഴിച്ച് വിട്ടത്. ഇതു നടപ്പാക്കിയത് മുസ്‌ലിങ്ങൾ പശുക്കളെ കൊല്ലുന്നു എന്നും ഹിന്ദു പെണ്കുട്ടികളെ ലൗ-ജിഹാദിലൂടെ വശീകരിക്കുന്നു എന്നും ഒക്കെയുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ ആയിരുന്നു. ഈ വിദ്വേഷ പ്രസംഗങ്ങളിലൂടെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു മനസ്സുകളിലും മുസ്‌ലിംകൾക്കു എതിരെ ഉള്ള വിഷം കുത്തി കയറ്റാൻ ബീ ജെ പി ശ്രമിച്ചു. രാമ മന്ദിരം പണിയണമെന്നു ആവശ്യം ഉന്നയിക്കലും മുസ്‌ലിംകളെ ആൾക്കൂട്ട കൊലപാതകങ്ങൾക്കു വിധേയമാക്കലും കഴിഞ്ഞ കുറേ വർഷങ്ങളിലെ നിത്യ സംഭവങ്ങൾ ആയിരുന്നു.
പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമ ആക്രമണവും, തങ്ങൾക്കു വഴങ്ങുന്ന മാധ്യമങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത യുദ്ധ ഭീതിയും ഈ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഇതെല്ലാം കൂടി ഉണ്ടാക്കിയെടുത്ത ഒരു അന്തരീക്ഷം ബീ ജെ പിക്ക് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഏക പക്ഷീയവും അസൂയാവാഹവും ആയ വിജയം നേടിക്കൊടുത്തു. ഭരണഘടനയിലെ 370 വകുപ്പ് റദ്ദു ചെയ്ത നടപടി എന്റെ അഭിപ്രായത്തിൽ ക്രിയാത്മകമായി ഒന്നും നേടാൻ പോകുന്നില്ല. പക്ഷെ ഒരു പാട് ഹിന്ദുക്കളെ തീവ്ര ദേശഭക്തർ ആക്കാൻ ഇതു സഹായിച്ചു.
മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ ഉള്ള തൊഴില്ലായ്മ (നാഷണൽ സാമ്പിൾ സർവേ കണക്കു അനുസരിച്ച്), ശിശുക്കളിൽ കണ്ട് വരുന്ന നടുക്കം ഉണ്ടാക്കുന്ന പോഷക ആഹാരക്കുറവ് (ഇന്ത്യയിൽ ജനിക്കുന്ന രണ്ട് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു), മൂന്നു ലക്ഷത്തിൽ അധികം വരുന്ന കർഷകരുടെ ആത്മഹത്യകൾ, ബഹു ഭൂരിപക്ഷം ജനങ്ങൾക്ക് ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായ സൗകര്യങ്ങൾ അശേഷം ലഭിക്കാത്ത അവസ്ഥ, ഉള്ളവനും ഇല്ലാത്തവനും തമ്മിൽ സാമ്പത്തികമായ വിടവിന്റെ വലിപ്പത്തിൽ വന്ന വലിയ വർധനവ്( താഴെ തട്ടിൽ കിടക്കുന്ന 135 കോടി ജനങ്ങളുടെ ആകെയുള്ള ആസ്തിക്കു മുകളിൽ ആസ്തി കൈവശം വെച്ചിരിക്കുന്നത് കേവലം 7 ഇന്ത്യക്കാർ ആണ് എന്നോർക്കണം) തുടങ്ങുന്ന യാഥാർത്ഥവും നീറുന്നതും ആയ പ്രശ്നങ്ങൾ ഒന്നും തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിഷയങ്ങൾ പോലും ആയില്ല എന്നതാണ് സത്യം.
യൂറോപ്പിനെ പോലെയും വടക്കൻ അമേരിക്കൻ രാജ്യങ്ങളെ പോലെയും ഉള്ള വ്യാവസായിക സമൂഹങ്ങളിൽ കാണുന്ന ഒരു പ്രതിഭാസമാണ് മതേതരത്വം. എന്നാൽ ഫ്‌യൂഡൽ അർധ-ഫ്‌യൂഡൽ വ്യവസ്ഥിതികൾ പിന്തുടരുന്ന മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ പ്രതിഭാസം അന്യമാണ്. ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് എഴുതി വെച്ചത് കൊണ്ട് മാത്രം ഇന്ത്യ ഒരു മതേതര രാജ്യം ആകുന്നില്ല. കടുത്ത ജാതീയതയും വർഗ്ഗീയതയും നില നിൽക്കുന്ന ഇന്ത്യ വാസ്തവത്തിൽ ഇന്നും ഒരു അർധ-ഫ്‌യൂഡൽ രാജ്യമാണ്.
ഇന്ത്യക്കാർ പൊതുവെ വളരെ മതാത്മകമായി ചിന്തിക്കുന്നവർ ആണ്. ഇന്ത്യക്കാരിൽ 80ശതമാനവും ഹിന്ദുക്കൾ ആണ്. ഒരു വർഗീയ പ്രോപ്പഗണ്ടയുടെ കെണിയിൽ വീഴാനുള്ള അവരുടെ സാധ്യത വളരെ കൂടുതൽ ആണ്.
ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്‌ലിംകളും വർഗീയത ഉള്ളവർ ആണെന്നാണ്. ഞാൻ എന്റെ ഹിന്ദു കുടുംബ അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ഇരിക്കുമ്പോൾ പലരും പലപ്പോഴും മുസ്‌ലിംകൾക്ക് എതിരെ വിഷമുള്ള വാക്കുകൾ പ്രയോഗിക്കാറുണ്ട്. സമീപത്തൊന്നും ഒരു മുസ്ലിം ഇല്ല എന്നു ഉറപ്പു വരുത്തിയത്തിന് ശേഷമേ അവർ ഇത് ചെയ്യൂ. ഒരു മുസ്ലിം, ആൾക്കൂട്ട കൊലപാതകത്തിന് ഇരയായാൽ മിക്കഹിന്ദുക്കളും അതു അവഗണിക്കുന്നു. ചിലർ സന്തോഷിക്കുന്നു; ഒരു തീവ്രവാദി കുറഞ്ഞു കിട്ടിയല്ലോ എന്ന ആശ്വാസത്തോടെ!
വർഗീയത(ന്യൂനപക്ഷങ്ങളോട് പ്രത്യേകിച്ചു മുസ്ളീംകളോട് ഉള്ള വെറുപ്പ്) നല്ല ഒരു വിഭാഗം ഹിന്ദുക്കളുടെയും മനസുകളിൽ അടങ്ങി കിടക്കുന്ന ഒരു വികാരമാണ്. ഈ വികാരം പലപ്പോഴും ഒരു തിരി കൊളുത്തിയാൽ പൊട്ടിത്തെറിക്കാൻ പാകമായ അവസ്ഥയിൽ ആണ്. 2014 നും 2019 നും ഇടയിൽ ഈ വർഗീയ വികാരം ആളിക്കത്തിച്ചു നിർത്താൻ ബീ ജെ പി പരമാവധി ശ്രമിച്ചു. ആർ എസ് എസ്സിന് മേധാവിത്വമുള്ള ഒരു മുസ്ലിം ക്രിസ്ത്യൻ വിരുദ്ധ സംഘടന ആണല്ലോ ബീ ജെ പി.
ബീ ജെ പിയും അവരുടെ നേതാവ് മോദിയും അസൂയാവഹമായ രീതിയിൽ വിജയിച്ചു അധികാരത്തിൽ വന്ന ഈ സാഹചര്യങ്ങളിൽ ജനങ്ങൾ അവരിൽ നിന്നും പലതും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും, ശിശുക്കളുടെ പോഷകാഹാരക്കമ്മി നികത്താനും, ആരോഗ്യ പരിപാലനത്തിനും, വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാനും ഉള്ള സമ്മർദ്ദം ജനങ്ങളിൽ നിന്നും ശക്തിയായ തോതിൽ ഉയർന്നു വരും. എന്നാൽ എന്ത് ചെയ്യണമെന്ന് ബീ.ജെ.പിക്കോ മോദിക്കോ അറിയില്ല. ഈ അടുത്ത കാലത്തു ഫ്‌യൂഡൽ കാര്യങ്ങൾ ആകെ തകരാറിൽ ആണ്. ഇന്ത്യയുടെ സാമ്പത്തികരംഗം കൂപ്പു കുത്തിയിരിക്കുന്നു. ജി ഡി പി 5 ശതമാനത്തിലേക്കു താഴ്ന്നു. നിർമാണ മേഖല പ്രത്യേകിച്ചു വാഹന രംഗം, റിയൽ എസ്റ്റേറ്റ് മേഖല, ഊർജ മേഖല എന്നിവഎല്ലാം തന്നെ കുത്തനെ താഴോട്ടാണ് പതിച്ചു കൊണ്ടിരിക്കുന്നത്. നാളിതു വരെ കാണാത്ത തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്നത്.
ഇപ്പോൾ നിലവിലുള്ള ഭരണ രീതിക്കു മേൽപ്പറഞ്ഞ യഥാർത്ഥ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആകില്ല എന്നു മാത്രമല്ല സ്ഥിതികൾ കൂടുതൽ വഷളാകാൻ ആണു സാധ്യത. അതു കൊണ്ട് തന്നെ ഈ പ്രശ്നങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചു വിടാൻ ഒരു ബലിയാടിനെ കണ്ടെത്തിയേ തീരു; ഹിറ്റ്ലർ ജൂതന്മാരെ കണ്ടെത്തിയത് പോലെ. ഇന്ത്യയിൽ ബലിയാടുകൾ ആകാൻ പോകുന്നത് നമ്മുടെ മുസ്ലിം സഹോദരന്മാർ ആണ്. മുസ്‌ലിംകൾക്കു എതിരെ ഉള്ള അതിക്രമങ്ങൾ ഇനി തുടരെ തുടരെ ഉണ്ടാകും എന്ന് ഞാൻ ഭയപ്പെടുന്നു. ചെറിയ തോതിൽ ഈ അക്രമങ്ങൾ ക്രൈസ്തവ സഹോദരന്മാർക്കെതിരെയും പ്രതീക്ഷിക്കാം.
ജർമ്മനിയിൽ നാസി ഭരണ കാലത്തു ശാസ്ത്രത്തെ വർഗ്ഗപരമായ ഒരു അസംബന്ധമായി തകിടം മറിക്കുക ഉണ്ടായി. ഈ പ്രക്രിയ തന്നെയാണ് ഇന്ത്യയിൽ 2014 ന് ശേഷം പിൻ തുടരുന്നത്. ചരിത്രത്തിന്റെ കാര്യവും സമാനമാണ്. നാസി ഭരണ കാലത്തു ചരിത്രത്തെ പൂർണമായും വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ജർമനിയിൽ നടന്നത്. 2014 നു ശേഷം ഇന്ത്യയിൽ നടക്കുന്നതും ഇതു തന്നെ.
ജർമനിയിൽ ഗീബൽസ് മാധ്യമങ്ങളെ കൈപ്പിടിയിൽ ഒതുക്കിയ പോലെ ഇന്ത്യൻ മാധ്യമങ്ങളും ഇപ്പോൾ യജമാനന്മാരുടെ കൈകൾക്ക് ഉള്ളിലായിരിക്കുന്നു. മാധ്യമങ്ങൾ യജമാനനു സ്തുതിപാടുന്ന തിരക്കിലാണ്.
"ചക്രവർത്തി നീണാൾ വാഴട്ടെ"
ഇന്ത്യക്കു വരാൻ ഇരിക്കുന്ന നാളുകൾ ഇരുണ്ടതാണ്.
(സുപ്രീം കോടതി മുൻ ന്യായാധിപനും പ്രസിദ്ധ നിയമഞ്ജനും ആയ ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജുവിന്റെ Dark days are ahead for India എന്ന ലേഖനത്തിന്റെ ഒരു സ്വതന്ത്ര വിവർത്തനമാണ് മുകളിൽ കൊടുത്തിരിക്കുന്നത് . ലേഖനത്തിലെഅഭിപ്രായങ്ങ ൾ അദ്ദേഹത്തിന്റേത് മാത്രമാണ്.)
Comments
Post a Comment