പി.ടി.ചാക്കോയുടെ അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്*

*പി.ടി.ചാക്കോയുടെ  അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്*
---------------------------------------
 പി. ടി. ചാക്കോ മരിച്ചപ്പോൾ കോട്ടയം പൊട്ടിത്തെറിച്ചു. തങ്ങളുടെ നേതാവിനെ അപവാദം പ്രചരിപ്പിച്ചു മന്ത്രി പദത്തിൽ നിന്ന് ഇറക്കി, കെപിസിസി തിരെഞ്ഞെടുപ്പിൽ തോൽപ്പിച്ച്, രാഷ്ട്രീയ വേദിയിൽ ഒന്നുമല്ലാതാക്കിയ കോൺഗ്രസ് നേതൃത്വത്തിനോട് അവർ കലഹിക്കാൻ ഇറങ്ങി. 

 പി . റ്റി ചാക്കോ ബാക്കി വെച്ചത് ത്യാഗസമ്പന്നമായ രാഷ്ട്രീയ പാരമ്പര്യവും, ഒന്നര ലക്ഷം രൂപയുടെ കടവുമായിരുന്നു  !
( 1964 -ലെ ഒന്നരലക്ഷം ഇന്നെത്ര കോടിക്ക് തുല്യം ആയിരിക്കും ). പി. റ്റി. ചാക്കോയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സാമ്പത്തിക ബാലൻസ് ഷീറ്റ് നഷ്ടത്തിൽ ആയിരുന്നു എന്ന് ജനം അപ്പോഴാണ് അറിഞ്ഞത്. 

കെ.പി.സി.സി തിരഞ്ഞെടുപ്പിൽ പി.ടി.ചാക്കോയെ  തോൽപ്പിക്കാൻ സി.കെ ഗ്രൂപ്പും, ശങ്കർ ഗ്രൂപ്പും ഒന്നിച്ചു. സി.എം സ്റ്റീഫന്റെ പ്രധാന കാർമികത്വത്തിൽ ആയിരുന്നു ചാക്കോ വിരോധികളുടെ കൂട്ടായ്മ ഉണ്ടായത്. കെ.പി.സി.സി തിരഞ്ഞെടുപ്പിൽ തോറ്റ പി.ടി.ചാക്കോ എറണാകുളം ടി.ബി യിലേക്ക് വന്നു കയറിയപ്പോൾ വന്ദ്യ വയോധികനായ മൊയ്‌തു മൗലവി സാഹിബ്‌ കെട്ടി പിടിച്ചു, കണ്ണീർ വാർത്തു, ആശ്വാസ വചനങ്ങൾ പറഞ്ഞു. 

മറുപടിയായി പി. ടി ചാക്കോ  പറഞ്ഞു : എനിക്ക് ദുഖമില്ല. ആനയെ വരെ കൈക്കൂലി വാങ്ങിയവർ എനിക്കെതിരെ നിൽക്കുന്നു. 

"കോഴിക്കോട്ടേക്ക് വരണം". മൗലവി സാഹിബ്‌ ചാക്കോയെ ക്ഷണിച്ചു. 

"അതിനൊക്കെ പണം വേണ്ടേ? എന്നെങ്കിലും വരാം. ഞാൻ വക്കീൽ പ്രാക്ടീസ് തുടങ്ങാൻ പോകുന്നു "എന്ന് ചാക്കോ പറഞ്ഞു.  

പ്രാക്ടീസ് തുടങ്ങി , കേസ് സമ്പന്ധമായി കോഴിക്കോടെത്തിയ ചാക്കോച്ചൻ
1964 ആഗസ്ത് 1-ന് അവിടെവെച്ച് സമയതീരങ്ങളുടെ ചക്രവാളങ്ങൾക്കപ്പുറത്തേക്ക് യാത്രയായി. 

ചാക്കോച്ചന്റെ ഭീമമായ സാമ്പത്തീക ബാധ്യത ജനം ഏറ്റെടുത്തു. മന്നത്തു പദ്മനാഭനെ കൊണ്ടവർ കോട്ടയം തിരുനക്കര മൈതാനത്തു വെച്ച് ചാക്കോച്ചന്റെ കുടുംബത്തിന് ആ കടം വീട്ടാനുള്ള പണം കൊടുക്കുന്ന വേളയിൽ മന്നത്തപ്പൻ വികാരവിവശനായി പറഞ്ഞു:

 "ചാക്കോച്ചനെ പോലെ ഉള്ള നേതാക്കന്മാരെ കോൺഗ്രസ്‌  ഈ വിധം ആണ് ട്രീറ്റ്‌ ചെയ്യുന്നതെങ്കിൽ ഞങ്ങൾക്ക് ഒരു *""കേരള കോണ്ഗ്രസ്"" രൂപീകരി ക്കേണ്ടിവരും".*

 തുടർന്ന് നേതാക്കൾ  ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. 
 *കേരള കോൺഗ്രസ്‌ എന്ന പ്രതിഭാസം ഉണ്ടായി*.. അവർ രാഷ്ട്രീയ കേരളത്തിനെ ഒറ്റക്ക്  വെല്ലുവിളിച്ചു.

അടുത്ത തിരഞ്ഞെടുപ്പിൽ അവർ  വരവറിയിച്ചത്  *നിയമസഭയിലേക്ക്  25 സീറ്റിൽ വിജയിച്ചായിരുന്നു.*

 കേരളത്തിൽ മരിച്ചു പോയ ഒരു നേതാവിന്റെ പേരിൽ ഒരു പാർട്ടിയുണ്ടാക്കി ഇത്രയധികം സീറ്റ്‌ നേടിയ ചരിത്രം അതിന് മുന്പും, അതിന് ശേഷവും ഉണ്ടായിട്ടില്ല.  അത്രയധികം കേരളത്തിലെ ജനങ്ങൾ ചാക്കോച്ചനെ സ്നേഹിച്ചിരുന്നു,  ബഹുമാനിച്ചിരുന്നു ! 

നാല്പത്തൊമ്പത് വയസ്സിൽ :
-----------------
നാല്പത്തൊമ്പത് വയസ്സിൽ മരിക്കുന്നിടം വരെ കോൺഗ്രെസ്സുകാരനായ P. T. ചാക്കോ എന്ന തങ്ങളുടെ ചങ്കിന്റെ ചങ്കായ വലിയ നേതാവ് മരിച്ചപ്പോൾ കോട്ടയം  വിതുമ്പി . കോഴിക്കോട് കാവിലുംപാറയിൽ  വെച്ച് പി. റ്റി. ചാക്കോ മരിച്ചു എന്ന  ആകാശവാണി വാർത്ത കേട്ട് കേരളമാകെ ദുഃഖത്തിന്റെ കരിമ്പടം കൊണ്ട് മൂടപ്പെട്ടു . മുഖ്യമന്ത്രി ആർ. ശങ്കർ തൃശൂർ കോൺഗ്രസ്‌ ഓഫീസിൽ എത്തിച്ച ചാക്കോച്ചന്റെ മൃതദേഹം കണ്ട് പൊട്ടി കരഞ്ഞു. 

പി. റ്റി ചാക്കോ എന്ന നേതാവിന്റെ അന്ത്യയാത്രക്ക് രാഷ്ട്രീയ കേരളം ഒന്നടങ്കം  അടുത്ത ദിവസം കോട്ടയത്ത് വാഴൂരിലെത്തി.
 
 വാഴൂരിൽ അന്ന് ഒരു ലക്ഷം പേർ വന്നിരുന്നതായി *പി.ടി. ചാക്കോ വിരോധിയായ *മനോരമ എഴുതി.* കോഴിക്കോട് എഡിഷൻ മനോരമയിൽ അൻപതിനായിരം എന്നാണ് എഴുതിയിരുന്നത്.  (മനോരമയുടെ പിന്തുണ അന്ന് പടിഞ്ഞാറേക്കര പി.സി.ചെറിയാനായിരുന്നു ).

പി.ടി.ചാക്കോയുമായി പാർട്ടിയിലെ  അഭിപ്രായവിത്യാസങ്ങൾ പറഞ്ഞു തീർക്കാനെത്തിയ AICC സെക്രട്ടറി   സാദിഖ് അലി വാഴൂരിലെ ജനക്കൂട്ടത്തിൽ ഏകനായി നിന്നു. ഹെമിങ്‌വേയുടെ Old man and the Sea എന്ന നോവൽ ആയിരുന്നു അയാളുടെ മനസ്സിൽ.   ആ വാചകം മനസ്സിൽ വീണ്ടും മനസ്സിൽ തിരയടിച്ചു കയറി . "ഒരു മനുഷ്യനെ പരാജയപ്പെടുത്താം, പക്ഷെ നശിപ്പിക്കുക സാധ്യമല്ല" !!

സാദിഖ് അലിയോട് "This was the man" എന്ന് പറഞ്ഞു ജോസഫ് പുലിക്കുന്നൻ നടന്നു മറഞ്ഞു.. 

പി. ടി. ചാക്കോയുടെ കപ്പടാ മീശയും, വെള്ള മുണ്ടും, ഷർട്ടും കോട്ടയത്തിന്റെ പൗരുഷത്തിന്റെ അടയാളങ്ങളായി ഇന്നും തുടരുന്നു.  

ഇന്ന് പി. ടി. ചാക്കോ കോട്ടയം  Y.M.C.A ജംഗ്ഷനിൽ ജീവൻതുടിക്കുന്ന ഒരു  പ്രതിമയായി  കിഴക്കൻ മലനിരകളെ നോക്കി ചെറുചിരിയോടെ  നിൽക്കുന്നു...
 ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപി ൽ പ്രണാമം🌹🌹🌹🌹.

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി